September 5, 2013

മാതാവിന്‍റെ ജനനപെരുന്നാള്‍ പ്രാര്‍ത്ഥന

മാതാവിന്‍റെ ജനനപെരുന്നാള്‍ പ്രാര്‍ത്ഥന
മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍
അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍
മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍
ദൈവപുത്രന്‍ നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ
കാന്തി ചിന്തും നിര്‍മലമാം മാണിക്യകല്ലേ
ദിവ്യദൂതന്‍ അവതാരത്തില്‍ സന്ദേശം നല്‍കി
നിന്‍ വ്രത ത്താല്‍ സര്‍വശക്തന്‍ പുത്രനെ വിട്ടു
മണ്‍മയനാം ആദമിനെ ഉദ്ധരിച്ചീടാന്‍
മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍
അത്യുന്നതന്‍ താണ് വന്നു വാണല്ലോ നിന്നില്‍

പരിശുദ്ധ കന്യക മറിയാമേ, ഉന്നത സിംഹാസനത്തില്‍ തേജസില്‍ പ്രബലപെട്ടിരിക്കുന്നവനെ നിന്‍റെ മടിയില്‍ സംരക്ഷിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു.മേലുള്ളവരുടെയും, കീഴെ ഉള്ളവരുടെയും അഴകും അഭിമാനവുമാകയാല്‍ നീ ഭാഗ്യവതിയാകുന്നു. അഗ്നിമയന്‍മാരുടെ നാഥന്‍ നിന്‍റെ അടുക്കല്‍ വെളിപെട്ടതിനാല്‍ നീ ഭാഗ്യവതിയാകുന്നു.തന്നില്‍ സ്ഥിതി ചെയ്ത നിക്ഷേപത്താല്‍ സര്‍വ്വലോകത്തെയും ഐശ്വര്യപെടുത്തിയതിനാല്‍ നീ ഭാഗ്യവതിയാകുന്നു.ലോകത്തിന്‍റെ പാപത്തെ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടിനെ വഹിച്ചതിനാല്‍ നീ ഭാഗ്യവതിയാകുന്നു.അനശ്വരനായവന്‍ നിന്നില്‍നിന്നും അവതരിച്ചതിനാല്‍ അമ്മേ നീ ഭാഗ്യവതി യാകുന്നു.

കന്യകയായ നീ, ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞ പ്രകാരം ദൈവവചനം അനുസരിക്കുകയും, ദൈവപുത്രനെ ഉദരത്തില്‍ വഹിക്കുകയും ചെയ്തു. ഞങ്ങളുടെ കര്‍ത്താവായ യേശുമശിഹ കന്യാവ്രത ത്തില്‍ നിന്നെ പ്രസവിച്ച പരിശുദ്ധമാതാവിനൊപ്പം നിന്നെ സ്തുതിച്ചു പാടുവാന്‍ ഞങ്ങളുടെ അധരങ്ങളെ ഒരുക്കേണമേ. അമ്മയുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങള്‍ക്കുള്ള സകലരെയും സകല രോഗങ്ങളില്‍ നിന്നും, വേദനിപ്പിക്കുന്ന അനിഷ്ടതകളില്‍ നിന്നും വിടുവിക്കേണമേ. ഞങ്ങളോടു കരുണയും സഹതാപവും തോന്നേണമേ, ഞങ്ങളുടെ മഹാപാപങ്ങള്‍ ഹേതുവായി ഞങ്ങളെ ശിക്ഷിക്കരുതേ, കുടുംബത്തില്‍ സമാധാനവും സന്തോഷവും ഐക്യവും ഐശ്വര്യവും വാഴേണമേ, ഞങ്ങളുടെ തലമുറയെ അനുഗ്രഹിക്കേണമേ, കുഞ്ഞുങ്ങള്‍ നിര്‍മലരും സമര്‍ഥരും ദൈവഭയമുള്ളവരും ആയിത്തീരേണമേ, വിദൂരസ്ഥരെ സമാധാനത്തോടെ തിരിച്ചു വരുത്തേണമേ, സമീപസ്ഥരെ കാത്തുകൊള്ളേണമേ, യൌവനക്കാരെ പരിപാകതയുള്ളവരാക്കേണമേ. യുവാക്കളെ കാത്തു കൊള്ളേണമേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ വീടിനും നാടിനും സഭക്കും സമൂഹത്തിനും പ്രയോജനമുള്ളതാക്കേണമേ, യുവാക്കളെ നല്ല മാര്‍ഗം കാണിക്കേണമേ, മാതാപിതാക്കളെ ആശ്വസിപ്പിക്കേണമേ, സഭയില്‍ യോജിപ്പും സമാധാനവും പുലരേണമേ, ഞങ്ങളുടെ വിശ്വാസികളായ പരേതരേ സ്വര്‍ഗീയ ഭവനങ്ങളില്‍ ആശ്വസിപ്പിക്കേണമേ .ഞങ്ങള്‍ സൌഖ്യം പ്രാപിച്ചു തന്‍റെ മാതാവിന്‍റെ ഓര്‍മയെ ശ്രേഷ്ഠതപെടുത്തിയ മശിഹയെ സ്തുതിച്ചു പുകഴ്ത്തുവാന്‍ സംഗതിയാക്കേണമേ.

പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു കൊള്ളുന്നു!